Thursday, 27 March 2014

വിനീതിന്റെ കവിതകൾ : ദയാവധം

വിനീതിന്റെ കവിതകൾ : ദയാവധം:



കോമാ സ്റ്റേജിൽ കിടന്നിരുന്ന

എന്റെ പ്രണയം എണീറ്റ്‌ വന്ന്

എന്റെ ഹൃദയത്തിൽ ചുരണ്ടുന്നു...



അതിനെ ഞാൻ മറവി

ത്താഴിട്ടു പൂട്ടി...



സാരമില്ല നിനക്ക്‌ ഞനൊരു

ദയാ വധം ശരിപ്പെടുത്താം..

Wednesday, 26 February 2014

മാറുന്ന അക്ഷരങ്ങള്‍

പൂക്കളുടെ പുസ്തകം:


മാറുന്ന അക്ഷരങ്ങള്‍  

                                     ഒരു ചുവന്ന പൂവിന്‍റെ --
                                     ദലങ്ങള്‍ കൊഴിഞ്ഞപ്പോഴാണ്
                                     എന്നിലെ  അമ്പത്തൊന്നക്ഷരങ്ങള്‍ -
                                     പിഴച്ചത് .
                                     ലിഖിതമുദ്രകള്‍ പഴകിയപ്പോള്‍ ,
                                     ചില്ലുകള്‍ ഉടഞ്ഞു .
                                     വട്ടെഴുത്തും കോലെഴുത്തും -
                                     വംശനാശം വന്ന,
                                     സിംഹവാലന്‍കുരങ്ങുകളാണ് .
                                      അമ്പത്തൊന്നക്ഷരാളികള്‍
                                      മുത്തശ്ശികഥയായപ്പോള്‍ ,
                                      പുതിയ ഓര്‍മ്മപ്പെടുത്തലുകളുണര്‍ത്തി -
                                      സമ്മര്‍ദരാഷ്ട്രീയങ്ങള്‍ ,
                                      ഇരകളെ സൃഷ്ട്ട്ടിച്ചുകൊണ്ട് -
                                      നവവേദികകള്‍ ഒരുക്കി .
                                      നിയമപ്പ ലകകള്‍ ഭാരമേറി ,
                                      ഇടതുവശത്തേക്കുചരിഞ്ഞു .
                                      അപ്പോള്‍ തെക്ക് നിന്ന് വടക്കോട്ട്‌ -
                                      നടത്തിയ യാത്രകള്‍ ,
                                      ആരെയോ ഒന്നുകുലുക്കി -
                                      നിലം പതിപ്പിച്ചു .
                                      ഇപ്പോഴും ഭാഷകുതുകികള്‍ -
                                      തര്‍ക്കത്തിലാണ് .
                                      മലയാളഭാഷയില്‍ -
                                      അമ്പത്തൊന്നക്ഷരങ്ങള്‍
                                      തിരുത്തപ്പെട്ടിരിക്കുന്നു .
                                      പുതിയകണക്കവതരിപ്പിക്കുന്നതിനു മുന്‍പ് ,
                                      ഒന്നു നിശബ്ദമാകു -
                                      ഇപ്പോഴും ആരൊക്കെയോ -
                                      യാത്രയിലാണ് .







                                                                                                                      രമ്യ പവനന്‍   



By,

    Remya Pavanan

    B A & M A Malayalam

    2008-13 Batch

Saturday, 22 February 2014

വീട്ടാനാകാത്ത ചില കടങ്ങള്‍

ഒരിക്കല്‍ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ബസ്സില്‍ പോയി പഠിക്കുക എന്നതായിരുന്നു.പത്താം ക്ലാസ്സു വരെ വീടിനടുത്തുള്ള സ്കൂളിലേക്ക് എന്നും നടന്നാണ് പോയിരുന്നത്.ഓരോ തവണ നടന്നു പോകുമ്പോഴും ഞാനാ സ്കൂളിനെ ശപിക്കുമായിരുന്നു.എന്റെ വീടിനടുത്ത് ഈ നശിച്ച സ്കൂളില്ലായിരുന്നെങ്കില്‍ എനിക്കും ബസ്സില്‍ പോയി പഠിക്കാമായിരുന്നല്ലോ എന്നോര്‍ത്ത് സ്കൂളിലേക്കുള്ള ഇടവഴികളെ പലപ്പോഴും പഴിക്കാറുണ്ട്.

നാട്ടിന്‍പുറത്തെ ആ സ്കൂളില്‍ നിന്ന് കേരളവര്‍മ്മ കോളേജിലേക്ക് പറിച്ചു നട്ടപ്പോള്‍ ലോകം കീഴടക്കിയ ആഹ്ലാദമായിരുന്നു.ബസ്സില്‍ സൈഡ് സീറ്റിലിരുന്ന് പുഴക്കല്‍ പാടത്തൂന്നടിക്കുന്ന കാറ്റില്‍ ശ്വാസം മുട്ടി ഇടയ്ക്ക് കൈകള്‍ കൊണ്ട് ചെവിയടച്ചും തുറന്നുമുള്ള മധുരമനോഹരയാത്ര സ്വപ്നം കണ്ട എനിക്ക് ആദ്യത്തെ ഒരാഴ്ച കൊണ്ട് തന്നെ ബസ് യാത്ര വിദ്യാര്‍ത്ഥികള്‍ക്ക് അത്ര സുഖകരമല്ലെന്ന സത്യം ബോധ്യപ്പെട്ടു.കാട്ടുമുല്ലയും കോളാമ്പിപ്പൂക്കളും വീണു കിടക്കുന്ന ഇടവഴിയിലൂടെ (മുല്ലപ്പറമ്പ് എന്നായിരുന്നു ആ വഴിയുടെ ഇരട്ടപ്പേര്)സ്കൂളിലേക്ക് നടന്നു പോയിരുന്ന ആ പഴയകാലം എത്ര മനോഹരമായിരുന്നെന്ന് എനിക്ക് അന്നാണ് മനസ്സിലായത്.ബസ്സിലെ കമ്പിയില്‍ തൂങ്ങിക്കിടന്ന് യാത്ര ചെയ്യുമ്പോള്‍ ഇനിയൊരിക്കലും ആ പഴയ കാലം തിരികെ കിട്ടില്ലല്ലോന്നോര്‍ത്ത് ഉള്ളില്‍ വേദന തികട്ടി വരുമായിരുന്നു.

കേരളവര്‍മ്മയില്‍ അന്നൊക്കെ പ്രീഡിഗ്രിക്കാര്‍ക്ക് ക്ലാസ്സ് ഉച്ചക്കായിരുന്നു.ഒന്നു മുതല്‍ അഞ്ചു വരെയാണ് ക്ലാസ്സ്.ക്ലാസ്സ് വിട്ട് പടിഞ്ഞാറേ കോട്ടയിലെ സ്റ്റോപ്പിലേക്ക് നടന്നെത്തുമ്പോഴെക്കും അഞ്ചരയാകും.ബസ്സ് കിട്ടി വീട്ടിലെത്തുമ്പോഴെക്കും ആറ് മണി..അതായിരുന്നു പതിവ്.

നല്ല മഴക്കാറുള്ള ദിവസമായിരുന്നു അന്ന്.ബസ്സ്റ്റോപ്പിലെത്തുമ്പോഴേക്കും ഇരുട്ട് പരക്കാന്‍ തുടങ്ങിയിരുന്നു.ഉള്ളിലെ ഭയവും ഒപ്പം പരക്കാനാരംഭിച്ചിരുന്നു.ബസ്സുകളൊന്നും നിര്‍ത്തുന്നില്ല.ഒടുവില്‍ തൃശ്ശൂര്‍-ഗുരുവായൂര്‍ എന്ന ബോര്‍ഡ് കണ്ട് ഒരു ബസ്സില്‍ ചാടിക്കയറി.(എന്റെ വിജ്ഞാനചക്രവാളത്തില്‍ ഗുരുവായൂര്‍ എന്റെ വീടിന്റെ മുന്നിലൂടെ മാത്രം പോകാന്‍ കഴിയുന്ന ഒരു അത്യപൂര്‍വമേഖലയായിരുന്നു!!!)ഗുരുവായൂര്‍ക്ക് എന്റെ വീടിന്റെ മുന്നിലൂടെയല്ലാതെ ഒരു വഴിയും വേറെയില്ലെന്നാണ് എന്റെ ധാരണ.

ബസ്സ് പുറപ്പെട്ടപ്പോഴേക്കും മഴ തകര്‍ത്തു പെയ്യാന്‍ തുടങ്ങിയിരുന്നു.ഷട്ടറുകളെല്ലാംതാഴ്ത്തിയിട്ടിരിക്കുന്നതു കൊണ്ട് ഒന്നും കാണാനും വയ്യ.ആകെ ഇരുട്ട്.തകര്‍ത്തു പെയ്യുന്ന മഴയുടെ ആരവം ബസ്സിനേക്കാള്‍ വേഗത്തില്‍ കാതുകളിലേക്കിരച്ചു കയറുന്നുണ്ടായിരുന്നു.ഞാന്‍ നില്‍ക്കുകയാണ്..ആ നീണ്ട ബാഗും കൂട്ടിപ്പിടിച്ച്..ഇരിക്കാന്‍ സീറ്റ് ഒഴിവുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ ഇരിക്കാന്‍ പാടില്ലെന്ന അലിഖിതനിയമം ഉള്ളതു കൊണ്ട് ഞാന്‍ ഇരുന്നില്ല.അപ്പോഴാണ് "അവിടിരുന്നോ കുട്ട്യേ"എന്നൊരു ശബ്ദം കേട്ടത്.നോക്കിയപ്പോ ബസ്സിലെ കിളിയാണ്.ഒരു സീറ്റ് ചൂണ്ടിക്കാട്ടി ഇരുന്നോളാന്‍ പറയുന്നു.കിളികളിലും വിശാലഹൃദയരോ!!!!!!!ആദ്യമായാണ് ഇത്തരമൊരനുഭവം.ഞാന്‍ അയാള്‍ നില്‍ക്കുന്നതിനു തൊട്ടു പിന്നിലുള്ള സീറ്റിലിരുന്നു.പുറത്തെ കാഴ്ചകളൊന്നും കാണാന്‍ കഴിയാത്തതു കൊണ്ട് സ്ഥലമെവിടെയാണെന്ന് ഒരു പിടിയും കിട്ടിയില്ല.അന്നൊക്കെ ഞാന്‍ ഇറങ്ങേണ്‍ട സ്ഥലം തിരിച്ചറിഞ്ഞിരുന്നത് ചില അടയാളങ്ങള്‍ നോക്കി വെച്ചാണ്.അല്ലെങ്കില്‍ കിളിയോ കണ്ടക്ടറോ ഒറക്കെ വിളിച്ചു പറയുന്നതു കേള്‍ക്കുമ്പോള്‍..മഴയുടെ ഇരമ്പലില്‍ പല സ്ഥലങ്ങളുടേയും പേരുകള്‍ കേള്‍ക്കാന്‍ കഴിയുന്നില്ല.ബസ്സില്‍ പുരുഷന്മാര്‍ നിറയാന്‍ തുടങ്ങി.എനിക്കപരിചിതമായ ചില സ്ഥലങ്ങളുടെ പേരുകള്‍ വിളിച്ചു പറയാന്‍ തുടങ്ങിയപ്പോഴാണ് അങ്കലാപ്പായത്.സമയം നോക്കിയപ്പോ ആറരയാവാറായിരിക്കുന്നു.ഈശ്വരാ..!ഇതെന്താ എത്താത്തേ?എനിക്ക് പേടിയായി..പകച്ച് പകച്ച് ഞാന്‍ കിളിയോട് ചോദിച്ചു "പേരാമംഗലം എത്ത്യാ?"അയാള്‍ അമ്പരപ്പില്‍ എന്നെ നോക്കി "കുട്ടി എവടെ നോക്കീട്ടാ കേറ്യേ?ഇത് പാവര്‍ട്ടി വണ്ട്യല്ലേ?"എന്ന് കേട്ടപ്പോഴെക്കും "അയ്യോ ഇതെങ്ങ്ടാ പോണേ"ന്നും ചോദിച്ച് ഞാന്‍ ചാടി എണീറ്റു കഴിഞ്ഞു."പാവര്‍ട്ടി എത്താറായി കുട്ട്യേ..ഇത് അമല വഴി തിരിയണ വണ്ട്യാ"എന്നു പറഞ്ഞപ്പോഴേക്കും ഞാന്‍ കരയാനാരംഭിച്ചു കഴിഞ്ഞിരുന്നു..ആളുകളൊക്കെ ശ്രദ്ധിക്കുന്നുണ്ട്..ഞാന്‍ കരച്ചിലടക്കി.."സാരല്യാ..പാവര്‍ട്ടി എത്തീട്ട് മാറിക്കേറ്യാ മതി..അവിടിരുന്നോ"എന്ന അയാളുടെ വാക്കുകള്‍ എന്നെ തെല്ലും സാന്ത്വനപ്പെടുത്തിയില്ല.

പാവറട്ടി സ്റ്റാന്റിലെത്തിയപ്പോഴേക്കും മഴ നിന്നിരുന്നു.പുറത്തേക്കിറങ്ങിയപ്പോള്‍ നല്ല ഇരുട്ട്.വീട്ടില്‍ അന്ന് ഫോണ്‍ കിട്ടീട്ടില്ല..കയ്യില്‍ മൊബൈലില്ലാത്ത കാലം..പരിചയമുള്ള ഒരാളുടേയും നമ്പര്‍ ഓര്‍മ്മയിലില്ല.ഞാനാകെ ഭയന്നു..ചുറ്റും അത്രയൊന്നും സുഖകരമല്ലാത്ത കാഴ്ചകള്‍..മദ്യപിച്ച ചിലരുടെ കമന്റുകള്‍..അശ്ലീലം നിറഞ്ഞ ചിരി..ഒന്നിനും ക്ഷാമമില്ല. "കുട്ടി ദേ ആ കെട്ക്കണ വണ്ടീക്കേറിക്കോളൂ..അത് അമലേടവടക്കുള്ള വണ്ട്യാ..അമലേടവട്ന്ന് പേരാമംഗലത്തേക്കുള്ള വണ്ടി കിട്ടും.."പുറകില്‍ കിളിയുടെ ശബ്ദം.ഞാന്‍ നിരാലംബയെപ്പോലെ ആ ബസ്സിനു നേരെ നടന്നു.കയ്യില്‍ ആകെക്കൂടിയുള്ളത് രണ്ടോ മൂന്നോ രൂപയാണ്.വിദ്യാര്‍ത്ഥികളുടെ യാത്രാ സമയം കഴിഞ്ഞിരിക്കുന്നു.ഫുള്‍ ടിക്കറ്റെടുക്കണം.എന്റെ മുഖം കണ്ട് എന്തോ സംശയം തോന്നിയിട്ടാവണം അയാള്‍ ചോദിച്ചു"പൈസണ്ടാ കയ്യില്?"ഞാന്‍ നിറകണ്ണുകളോടെ തല താഴ്ത്തി.അയാള്‍ ഒന്നും മിണ്ടാതെ പോക്കറ്റില്‍ കയ്യിട്ടു.ഇരുപത് രൂപയുടെ ഒരു മുഷിഞ്ഞ നോട്ടും പിന്നെ കുറച്ച് ചില്ലറയും കയ്യില്‍ കിട്ടി. ചില്ലറ പോക്കറ്റില്‍ തന്നെയിട്ട് അയാള്‍ ആ ഇരുപത് രൂപാനോട്ടെടുത്ത് നീട്ടി.ഞാന്‍ ഒട്ടും മടിക്കാതെ അത് വാങ്ങി.(ലജ്ജ,അഭിമാനം തുടങ്ങിയ വികാരങ്ങള്‍ തികച്ചും സാന്ദര്‍ഭികം മാത്രമാണെന്ന സത്യം അന്നത്തെ പതിനാലുകാരിക്ക് എളുപ്പം ബോധ്യപ്പെട്ടിരിക്കണം)

ഇരുട്ടത്തുള്ള ബസ്സ് യാത്രയോര്‍ത്ത് പിന്നെയും പേടി തോന്നി.വീട്ടിലെ അവസ്ഥ എന്തായിരിക്കുമെന്നോര്‍ത്തപ്പോള്‍ പേടി കൂടി.അമലയില്‍ ബസ്സിറങ്ങി അപ്പുറത്താണോ ഇപ്പുറത്താണോ ബസ്സ് കാത്തു നില്‍ക്കേണ്ടതെന്നു കൂടി എനിക്കറിയുമായിരുന്നില്ലെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല.ഞാന്‍ പതുക്കെ ബസ്സില്‍ കയറി..ബസ്സ് മുന്നോട്ടെടുത്തു.നിറയെ പുരുഷന്മാര്‍..എന്റെ ഹൃദയമിടിപ്പു കൂടി..കണ്ടക്ടര്‍ വന്നപ്പോ ഞാനാ ഇരുപതു രൂപാ നോട്ടെടുത്ത് നീട്ടി."തന്നിട്ടുണ്ട്"എന്ന് പറഞ്ഞപ്പോ ഞാന്‍ അമ്പരപ്പോടെ പുറകിലേക്കു നോക്കി.പുറകിലത്തെ സീറ്റില്‍ മൃദുവായി ചിരിച്ച് അയാളിരിക്കുന്നു."പേടിക്കണ്‍ടാ..ഈ നേരായില്ലേ..ഞാന്‍ കൊണ്‍ടാക്കിത്തരാം."(ആ വാക്കുകള്‍ കേട്ടപ്പോള്‍ മറിച്ചു ചിന്ത്ഇക്കത്തക്ക സ്ത്രീപീഡനക്കേസുകള്‍ പത്രത്താളുകളില്‍ അന്ന് പ്രത്യക്ഷപ്പെട്ടിരുന്നില്ല)ഞാന്‍ ആശ്വാസത്തോടെ ചിരിച്ചു.എന്റെ അച്ഛന്റെയോ ചേട്ടന്റേയോ കൂടെ യാത്ര ചെയ്യുന്നത്ര സുരക്ഷിതത്വം എനിക്കു തോന്നി.പുറകില്‍ അയാളുണ്‍ടെന്ന ധൈര്യത്തില്‍ പുറത്തെ ഇരുട്ടിനെ ഞാന്‍ കൂസലെന്യേ നോക്കി.

ബസ്സ് അമലയെത്തിയപ്പോ സമയം ഒരു പാട് വൈകിയിരുന്നു.വീട്ടില്‍ എല്ലാവരും പേടിച്ചിരിക്കുകയാവുമെന്നോര്‍ത്തപ്പോള്‍ എനിക്ക് ആധിയായി.വീടെവിട്യാന്ന് അയാള്‍ ചോദിച്ചു.ഞാന്‍ സ്ഥലം പറഞ്ഞു."ഓട്ടോല് പൂവാലേ" എന്ന് പറഞ്ഞ് അയാള്‍ സ്റ്റാന്റിലെ ഒരു ഓട്ടോ വിളിച്ചു.അതില്‍ കയറാന്‍ ഒട്ടും ഭയം തോന്നിയില്ല.അന്നത്തെ കൌമാരക്കാരിക്ക് അയാള്‍ അപ്പോഴേക്കും രക്ഷാദൂതനായി മാറിക്കഴിഞ്ഞിരുന്നു.
വീട്ടിലെത്തുമ്പോള്‍ അമ്പരന്ന മിഴികളോടെ ബന്ധുമിത്രാദികളൊക്കെ മുറ്റത്തുണ്ടായിരുന്നു.ഞാന്‍ ഓട്ടോയില്‍ നിന്നിറങ്ങി വീട്ടിലേക്കോടി.ശകാരം,കരച്ചില്‍തുടങ്ങിയ കലാപരിപാടികളൊക്കെ കഴിഞ്ഞപ്പോഴാണ് ഞാന്‍ അയാളെ ഓര്‍ത്തത്.ഈശ്വരാ..ഒരു നന്ദിവാക്ക് പോലും.....എന്റെ കയ്യിലപ്പോഴും അയാള്‍ തന്ന ഇരുപത്രൊപാനോട്ടുണ്‍ടായിരുന്നു.

പിന്നീട് ഇടയ്ക്കൊക്കെ കോളെജ് വിട്ട് ബസ്സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ ബസ്സിന്റെ മുന്‍ വാതിലില്‍ അയാളെ മിന്നായം പോലെ കണ്ടിട്ടുണ്ട്.അയാള്‍ക്ക് കൊടുക്കാനുള്ള ഇരുപത് രൂപ ബാഗില്‍ കുറേക്കാലം കൊണ്ടു നടന്നു..പിന്നെപ്പിന്നെ കാണാതായി.പതിവുതിരക്കുകള്‍ക്കിടയില്‍ മറവിയിലേക്ക് അയാളുടെ മുഖവും മുങ്ങിപ്പോയി.

പഠിച്ച കോളെജില്‍ തന്നെ ജോലി കിട്ടി വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ അയാളെ വീണ്ടും കണ്ടു.കോളേജീന്നുള്ള മടങ്ങിപ്പോക്കിനിടയില്‍ സ്റ്റാന്റില്‍ നിന്നാണ് അന്ന് ബസ്സ് കയറിയത്.ബസ്സിന്റെ ലോഗ്സീറ്റിലിരുന്ന് ടിക്കറ്റിന്റെ പൈസ ബാഗീന്നെടുത്ത് മുഖമുയര്‍ത്തി മുന്നിലേക്കു നോക്കിയപ്പോള്‍ ഡ്രൈവിങ്സീറ്റിലിരിക്കുന്ന മനുഷ്യന്‍ ആര്‍ദ്രമായി എന്നെത്തന്നെ നോക്കിയിരിക്കുന്നു.പെട്ടെന്ന് ഉള്ളിലൊരു മിന്നല്‍ പാഞ്ഞു.എന്റെ മനസ്സും ആര്‍ദ്രമായി.ഞാന്‍ പെട്ടെന്ന് പണ്ടത്തെ പതിനാലുകാരിയായി.ഇരുട്ടില്‍ ഒറ്റക്കായിപ്പോയ കുട്ടി!ക്ലാസ് റൂമുകളിലേയും സൗഹൃദസദസ്സുകളിലേയും വാചാലതയൊക്കെ അമ്പരപ്പിനു വഴിമാറിക്കൊടുത്ത് മൌനത്തിലൊളിച്ചു..ഒന്നും പറയാന്‍ കഴിയുന്നില്ല.കണ്ണ് നിറയുന്നുണ്ട്.അയാളെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ എന്റെ കണ്ണ് നിറയാറുണ്ട്..എന്റെ കണ്ണുനീര്‍ഗ്രന്ഥികള്‍ ഇടയ്ക്ക് അകാരണമായി കര്‍ത്തവ്യനിരതരാകാറുണ്ട്.എന്നെ ലജ്ജ്ജിപ്പിക്കുന്ന ദൌര്‍ബല്യങ്ങളിലൊന്ന്..ഇതങ്ങനെയല്ല..ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന നന്ദിയും സ്നേഹവും കൊണ്ട് ഹൃദയം തുളുമ്പിപ്പോകുകയാണ്..
"മനസ്സിലായാ?"അയാള്‍ ശാന്തമായി ചോദിച്ചു."ഉം"ഞാന്‍ ഒരു കൊച്ചു കുട്ടിയെപ്പോലെ തലയാട്ടി..ആ പ്രായത്തിലുള്ള ഒരാളും എന്നെ നോക്കിയിട്ടില്ലാത്തത്ര വാത്സല്യപ്പോടെ അയാള്‍ ചോദിച്ചു."ഇപ്പോ ടീച്ചറാലേ?""ഉം"വീണ്ടും മൂളല്‍.."ഞാന്‍ കാണാറുണ്ട്..ഇടയ്ക്ക്..ബസ്സ് കാത്ത് നിക്കണതും പോണതും.."അയാള്‍ പറഞ്ഞു..ഞാന്‍ വെറുതെ ചിരിച്ചു.."റാങ്ക് കിട്ട്യേന്റേം കല്യാണം കഴിഞ്ഞേന്റേം പടം പേപ്പറീക്കണ്ടിരുന്നു..ഞാന്‍ കുറേപ്പേര്‍ക്ക് കാട്ടിക്കൊടുത്തു..ഞാനറിയണ കുട്ട്യാന്നും പറഞ്ഞ്.."അയാള്‍ നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് പറഞ്ഞു..

അയാളുടെ വാക്കുകള്‍ എനിക്ക് കിട്ടിയ ഏത് സര്‍ട്ടിഫിക്കറ്റിനേക്കാളും വലുതായിരുന്നു.എന്റെ ചെറിയ ചെറിയ നേട്ടങ്ങളില്‍ ..സന്തോഷങ്ങളില്‍ അജ്ഞാതനായ ഒരാള്‍ സന്തോഷിക്കുക..ആ സന്തോഷം മറ്റുള്ളവരുമായി പങ്കു വെക്കുക..ജീവിതത്തിനു എന്തൊരു തിളക്കം..ബഷീര്‍ പറഞ്ഞപോലെ വെളിച്ചത്തിനു എന്തൊരു വെളിച്ചം!

അയാള്‍ എന്റെ ഭര്‍ത്താവിനെക്കുറിച്ചും മക്കളെക്കുറിച്ചുമൊക്കെ ചോദിച്ചു..ചോദിക്കാതെ തന്നെ അയാളുടെ കുടുംബത്തെക്കുറിച്ച് ആഹ്ലാദത്തോടെ പറഞ്ഞു..കുട്ടീടെ പേരിടീല്‍ ചടങ്ങായിരുന്നു തലേന്നെന്നൊക്കെ പറയുന്നതു കേട്ട് ഞാന്‍ വെറുതെ തലയാട്ടുക മാത്രം ചെയ്തു..ക്ലാസ്സില്‍ ടീച്ചറുടെ മുഖത്തേക്ക് നോക്കിയിരിക്കുന്ന സ്കൂള്‍കുട്ടിയെപ്പോലെ..

സ്റ്റാന്റില്‍ നിന്ന് ബസ്സ് പുറപ്പെടേണ്‍ട സമയമായി..അയാള്‍ പതുക്കെ വണ്ടി മുന്നോട്ടെടുത്തു..ഡ്രൈവിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു..ഞാന്‍ പിന്നെ അയാളെ നോക്കിയില്ല...നോക്കിയാല്‍ കരഞ്ഞു പോയേക്കുമെന്നു തോന്നി..അന്നത്തെ ദിവസത്തെക്കുറിച്ചോര്‍ത്ത് പുറത്തേക്കും നോക്കിയിരുന്നു..തെളിഞ്ഞ വെയില്‍ പുറത്തുണ്ടായിരുന്നു...അയാള്‍ തന്ന ഇരുപതുരൂപയുടെ ആ മുഷിഞ്ഞ നോട്ടിനെക്കുറിച്ചോര്‍ത്തു...ബാഗില്‍ പൈസയുണ്ട്...തിരിച്ചു കൊടൂക്കണോ?വേണ്‍ടാ...കൊടൂക്കണ്ടാ...ചില കടങ്ങള്‍ വീട്ടാതെ അവശേഷിപ്പിക്കേണ്‍ടതായിട്ടുണ്ട്..ഒറ്റയ്ക്കിരിക്കുമ്പോള്‍ ഓര്‍ത്തൊന്നു നെടുവീര്‍പ്പിടാന്‍...

(മാഗസിനില്‍ പണ്ടെഴുതീതാണ്...മുഷിപ്പിച്ചെങ്കില്‍ ക്ഷമിച്ചേക്ക്!)



By,
Deepa Nisanth (Writer)
Asst. Professor
Malayalam Department Since 2011
1996-2003 (Pre Degree, BA Malayalam, MA Malayalam @ Sree Kerala Varma College)

Saturday, 11 May 2013

പുസ്തകത്തിലെ മയില്‍പ്പീലി


           
                                                       മാനം കാണിക്കാതെ
                                            മഴവില്ലിനെ അറിയിക്കാതെ
                                            മനസ്സില്‍ ഒളിപ്പിച്ച
                                            മയില്‍‌പീലി കുഞ്ഞുങ്ങള്‍
                                            ഇന്നു വളര്‍ന്നു
                                            നിന്‍റെയും എന്‍റെയും
                                            സ്വപ്നങ്ങളെ
                                            ഓരോ പീലികളായി
                                            പുസ്തകതാളില്‍
                                            ചേര്‍ത്തുവെച്ചു
                                            പെറ്റ് വീഴുന്ന '
                                            കുഞ്ഞിനെ പോലെ
                                            കണ്‍ചിമ്മിയ ,
                                            മയില്‍‌പീലികല്‍
                                            പുസ്തകത്തിലിരുന്നു ,
                                            ജീര്‍ണ്ണിച്ചു .
                                            ഇന്നു ,
                                            നിന്‍റെ സ്വപ്നത്തില്‍
                                            കരിഞ്ഞ പീലിയുടെ
                                            ഒരു തുണ്ടെകിലും
                                            ബാക്കിയുണ്ടോ ?




                                                                                                      രമ്യ പവനന്‍

By,
Remya Pavanan
BA & MA Malayalam
2008-13 Batch

പൂക്കളുടെ പുസ്തകം

Thursday, 21 March 2013

മാര്‍ജാരന്‍: കേരളവര്‍മ്മ കോളേജിലെ ചുമരുകള്‍




കേരളവര്‍മ്മ കോളേജിലെ ചുമരുകള്‍


ഭാഗം 1
കോളേജിനു പിന്നാമ്പുറത്തെ ഊട്ടി എന്ന് വിളിക്കുന്നഹരിതംഭംഗി അതേപടി.

വാ‍ര്‍ഷികവളയങ്ങള്‍ മരങ്ങളെ കൂടുതല്‍ പ്രൌഢമാക്കി മാറ്റിയിരിക്കുന്നു.


ഊഞ്ഞാലാടാന്‍ പാകത്തില്‍ ഉണ്ടായിരുന്ന വള്ളിപ്പടര്‍പ്പുകള്‍ കരുത്തിന്റെ ധാര്‍ഷ്ട്യത്തോടെ കാറ്റിലും ഇളകാന്‍ മടിച്ചുനില്‍ക്കുന്നു.


ഓഡിറ്റോറിയത്തിന്റെ പിറകില്‍ കമിതാക്കള്‍(ശുഷ്കമാണെങ്കിലും) ആരേയും ശ്രദ്ധിക്കാതെ.


താടിയും ചിരിയുമായി തമ്പിമാഷ് പഴയതുപോലെ .


അലസമീ ജീവിതമെന്നുല്‍ഘോഷിച്ച് വിനോദ്ചന്ദ്രന്‍ പതിവു പോലെ.അദ്ധ്യാപകനായിട്ടും സതീശന്‍ മാഷ് കുട്ടിക്കവിതകളില്‍ തന്നെ.


മഞ്ഞക്കിളികളും മലയാളം ഡീപ്പാര്‍ട്ട്മെന്റും കൈകോര്‍ത്ത് പഴയപടി.


പഴയ രാമേട്ടന്റെ സ്ഥാനത്ത് ആധുനികമായ കാന്റീന്‍.


കാന്റിനിനു മുന്നില്‍ കാമ്പസിന്റെ പുതിയ കവിത ശ്രീദേവി,തൃപ്രയാറില്‍ നിന്നാണ്.


മരത്തറകള്‍ക്കും അവിടുത്തെ ഇരിപ്പുകള്‍ക്കും യൌവ്വനത്തുടര്‍ച്ച.


കാമ്പസില്‍ സൌഹൃദമായി നിറഞ്ഞാടിയ കെ.ആര്‍.ബീനയെപ്പോലെയുള്ളവരെ ഇന്ന് കണ്ടുമുട്ടില്ല.


“എത്ര മുറിവുകള്‍ വേണം

ഒരു മരണമാകാന്‍,
എത്ര മരണങ്ങള്‍ വേണം
ഒരു ജീവിതമാകാന്‍ ”

എന്ന് ചോദിച്ച എഴുത്തിലെ ഒറ്റയാന്‍ മേതില്‍ ഇനിയുമുണ്ടാവണമെങ്കില്‍ കാമ്പസ് എത്ര കാത്തിരിക്കണം.

കാമ്പസില്‍ കാളവണ്ടിയില്‍ വന്നിറങ്ങുന്ന താടി ഡേവിസിന്റെ കാലവുമല്ല ഇത്.പഠിപ്പിലും രാഷ്ട്രീയചിന്തയിലും ഒന്നാമതെത്തിയ നീലനെപ്പോലെയുള്ളവരും ചുരുക്കം.
അടവ് പിഴച്ചതും അല്ലാത്തതുമായ പുത്തന്‍ വണ്ടികള്‍ കാമ്പസ് നിറഞ്ഞ് അതിന്റെ വിസ്തൃതികളെ ചുരുക്കിയിരിക്കുന്നു.

തണലിലും നില്പിലും ഹൃദയസംവേദനങ്ങള്‍ തൊട്ടു തലോടിയും.


കൊമ്പന്‍ മീശയും അതുയര്‍ത്തുന്ന ഭീതിയെ തുരത്തുന്ന ചുണ്ടിലെ സൌമ്യതയും ചേര്‍ന്ന് വിദ്യാര്‍ത്ഥിള്‍ക്ക് പ്രിയനായിരുന്ന പി.കെ.ടി മാഷുടെ സ്മരണ പുതുക്കുന്ന സന്ദര്‍ഭത്തിലേക്കാണ് വര്‍ഷങ്ങള്‍ക്കുശേഷം കേരളവര്‍മ്മയിലെത്തുന്നത്.പികെടിയുടെ മകള്‍ ലണ്ടനില്‍ നൃത്താദ്ധ്യാപികയും സോഷ്യല്‍ വര്‍ക്കറുമായ ശ്രീകല വിളിച്ചു പറഞ്ഞിരുന്നു ഇക്കാര്യം.ശ്രീകല നൃത്തം വെച്ച കാമ്പസാണിത്.


ഹാളിലേക്ക് കയറുമ്പോള്‍ ശ്രദ്ധിച്ചത് ചുമരിലെ എഴുത്തിലേക്കാണ്.

ഹാളിനടുത്ത ക്ലാസ്സ് റൂമിന്റെ പുറത്തെ ചുമരില്‍ ഇങ്ങനെ എഴുതിവെച്ചിരിക്കുന്നു.
“ഓരോ ചുമരും ഓരോ ചിത്രത്തെ ഒളിപ്പിച്ചു വെച്ചിരിക്കുന്നു ”





ഒരു സമൂഹത്തിന്റെ മനസ്സാണ് ഓരോ ചുമരും മതിലുകളും വെളിപ്പെടുത്തുന്നത്. ഫ്ലക്സുകള്‍ ഇപ്പോള്‍ ആ സ്ഥാനത്തെ മലിനമാക്കിക്കൊണ്ടിരിക്കുന്നു.ഫ്ലക്സുകള്‍ നോക്കിയാല്‍ കേരളത്തിന്റെ നിലവാരം എന്താണെന്ന് ഉറപ്പിക്കാം,നിലവാരത്തകര്‍ച്ചകളും.എല്‍.ഐ.സി.ഏജന്റുമാര്‍ മുതല്‍ പത്മശ്രീ അവാര്‍ഡ് ജേതാക്കള്‍ വരെ സ്വന്തം ഫ്ലക്സില്‍ നോക്കി രതിമൂര്‍ച്ഛ അനുഭവിക്കുന്നത് കേരളത്തിലെ പുതിയ കാഴ്ചകളാണ്.



25 വര്‍ഷങ്ങള്‍ക്കു ശേഷം കേരളവര്‍മ്മയില്‍ ചെല്ലുമ്പോള്‍ എന്തായിരിക്കും കാണുക, പുതുതായി കിട്ടുക എന്നൊക്കെ ഉല്‍കണ്ഠയുണ്ടായിരുന്നു. ഈ ഒറ്റ ചുമര്‍സാഹിത്യത്തില്‍ ഞാന്‍ കാമ്പസ് വസന്തത്തിന്റെ നിത്യത കണ്ടു.മാറുന്നത് കാമ്പസ് വിടുന്നവര്‍ മാത്രമാണ്,മാറ്റമില്ലാതെ തുടരുന്നത് കാമ്പസും.

സെമിനാറില്‍ പങ്കെടുത്ത ഇ.രാജന്‍ മാസ്റ്റരും,ചുമതലക്കാരനായ വിനോദ് ചന്ദ്രനും ലളിതടീച്ചറും പി.കെ.ടിയുടെ ബന്ധുവായ ഡോ:സര്‍വ്വോത്തമനും മുഖ്യാതിഥിയായ എം.ജി.എസ്.നാരായണനും കേരളവര്‍മ്മയിലെ കാലങ്ങളെ ഓര്‍മ്മിച്ചു,പികെടിയിലെ മനുഷ്യസ്നേഹത്തെ പുതു തലമുറയ്ക്കായി അവതരിപ്പിച്ചു.മലയാളികള്‍ ചരിത്രരചനയില്‍ വിമുഖരാണെന്ന് എം.ജി.എസ്.സമര്‍ത്ഥിച്ചു.



കേരളവര്‍മ്മയുടെ മനസ്സ് വര്‍ത്തമാനത്തിന്റെതാണ്.എന്നും കാലങ്ങളെ പുതുമയോടെ സ്വീകരിക്കുന്നത്.അകവും പുറവും നവീനമായ വരകള്‍ കൊണ്ടും ചിത്രം കൊണ്ടും നിറക്കുന്നത്.



എല്‍.പി,യു.പി,ഹൈസ്കൂളുകളിലെ സൌഹൃദങ്ങള്‍ ഗാഢമാണെന്നായിരുന്നു,അന്നൊക്കെ വിശ്വസിച്ചിരുന്നത്.പക്ഷെ പൊടി മീശ വളര്‍ന്നുതുടങ്ങിയപ്പോള്‍ യൌവ്വനത്തിലേക്ക് വിരിഞ്ഞ പെണ്‍കുട്ടികളൊക്കെയുമായി ചങ്ങാത്തം തുടങ്ങിയപ്പോള്‍ പഴയ എല്‍കേജി ചിന്തകളെല്ലാം കടലെടുത്തു.നാടകം,കവിത,സൌഹൃദമൊക്കെയായി കേരളവര്‍മ്മ ജീവിതത്തില്‍ നിറഞ്ഞു.കേരളവര്‍മ്മയിലെ വര്‍ത്തമാനം എപ്പോഴും പഴമക്കാരെക്കുറിച്ചുള്ള അപദാനങ്ങള്‍ പാടിക്കൊണ്ടിരിക്കും.പ്രത്യേകിച്ചും വിദ്യാര്‍ത്ഥി നേതാക്കളെക്കുറിച്ച്,പിന്നീടുള്ള അവരുടെ വളര്‍ച്ചയെക്കുറിച്ച്.പിന്നെ പ്രകമ്പനം കൊള്ളിച്ച പെണ്‍കുട്ടികളെക്കുറിച്ച്,ബുദ്ധിയുള്ള അദ്ധ്യാപകരെക്കുറിച്ച്,കവിതയുള്ള ജീവിതത്തെക്കുറിച്ച്.കേരളവര്‍മ്മയില്‍ പഠിച്ചു എന്ന ഒറ്റക്കാരണത്താല്‍ മുന്മുറക്കാരും പിന്മുറക്കാരും നമ്മുടെ സൌഹൃദത്തില്‍ വരുന്നു പിന്നീടുള്ള കാലങ്ങളില്‍.



ഭാഗം 2



ഭാരതീയ പാരമ്പര്യത്തില്‍ ഊറ്റം കൊള്ളുന്ന സുധാകരന്‍ മാഷോട് ലോക സോഷ്യലിസത്തില്‍ വിശ്വസിക്കുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനക്കാര്‍ക്ക് സ്വാഭാവികമായും ചെറിയൊരു വിരോധം.അങ്ങിനെയിരിക്കെ ഒരു ദിവസം തന്റെ ഹോസ്റ്റല്‍ റൂമില്‍ നിന്നും വടിവൊത്ത റിബേറ്റ് ഖദര്‍ മൂണ്ടും ഷര്‍ട്ടും കാണാതായ വിവരം മാഷ് അറിയുന്നു,അതും കോളേജില്‍ പോകാന്‍ തേച്ചുമിനുക്കിവെച്ചത്.പോയതുപോകട്ടെ എന്നും വിചരിച്ച് ഉള്ള തുണിയെടുത്ത് ചുറ്റി കോളേജില്‍ ചെല്ലുമ്പോള്‍ കണ്ട കാഴ്ച മാഷെ അത്ഭുതപ്പെടുത്തി.തന്റെ ഷര്‍ട്ടും മുണ്ടുമിട്ട് അന്നത്തെ അഭ്യന്തരമന്ത്രിയായ വയലാര്‍ രവി കോളേജില്‍ നില്‍ക്കുന്നു.അത്ഭുതപ്പെടാനൊന്നുമില്ലായിരുന്നു.എവിടെയോ ഉള്ള വിദ്യാര്‍ത്ഥികളെ അന്നത്തെ കോണ്‍ഗ്രസ്സ് പോലീസ് എന്തോ കാരണത്താല്‍ തല്ലിയതിലോ തലോടിയതിലോ പ്രതിഷേധിച്ച് കത്തിക്കാനുള്ള മന്ത്രിയുടെ കോലം ഉണ്ടാക്കാന്‍ സൂപ്പന്റെ നേതൃത്വത്തില്‍ മാഷുടെ റൂമില്‍ നിന്നും ചൂണ്ടിയതായിരുന്നു ആ വസ്ത്രങ്ങള്‍.ഒരു വെടിക്ക് രണ്ടു പക്ഷി.(കോണ്‍ഗ്രസ്സും,ബിജെപിയും)



ഭാഗം 3



ഇനി സൂപ്പന്‍ പറഞ്ഞ കഥ.ബ്രാക്കറ്റിലെങ്കിലും തന്റെ സ്വന്തം പേരിടണമെന്ന് സൂപ്പന്‍ പറഞ്ഞതു പ്രകാരം അതു ചെയ്യുന്നു.(സൂരേഷ്)

കുരിശിന്റെ വഴി നിരോധിച്ച കാലം.1987.ശ്രീ കേരളവര്‍മ്മയിലെ സഖാക്കള്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതെയായി.എന്തെങ്കിലും ചെയ്തേപറ്റൂ.അങ്ങിനെ നാ‍ടകം ചെയ്യാന്‍ തീരുമാനമായി.അന്നു നാടകമായിരുന്നു പുരോഗമനം.(കുടുംബാസൂത്രണത്തെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാറും ലോണ്‍ തിരിച്ചടക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ ബാങ്കുമൊക്കെ നാടകം കളി(പ്പി)ക്കുന്ന കാലമായിരുന്നു.)പക്ഷെ പ്രിന്‍സിപ്പള്‍ അനുമതി നല്‍കിയില്ല.നാടകമെന്നാല്‍ പേപ്പട്ടിയെപ്പോലെ പേടിക്കുന്നൊരു കാലമായിരുന്നു അത്.(രൂപതയും എണ്ണിയാലൊതുങ്ങാ‍ത്ത ആട്ടിന്‍ പറ്റങ്ങളും കൊലവിളിയുമായി ചെന്നായ്ക്കളെ തിരഞ്ഞ കാലം.)പി.എം.ആന്റണിയാണ് ഈ ഭൂതത്തെ കുടത്തില്‍ നിന്നും ഇറക്കിവിട്ടത്.മതാത്തിനൊരു വികാരമുണ്ടെന്നും അത് വൃണപ്പെടുത്തുന്ന ഒരുതരം വഹകള്‍ സമൂഹത്തില്‍ ഉണ്ടെന്നുമുള്ള സന്ദേഹം കേരളത്തിന്റെ ഇടവകകളില്‍ പടര്‍ന്നു പിടിച്ച കാലമായിരുന്നു അത്.ആയതിനാല്‍ എവിടെയും നാടകമെന്നു കേട്ടാല്‍ അധികാരികള്‍ അതിനെ മുളയിലെ നുള്ളും.കാരണം അത്രക്ക് വലിയ വോട്ട് ബാങ്കാണ് കൃസ്ത്യന്‍ വര്‍ഗ്ഗത്തില്‍പെട്ട ആട്ടിന്‍ പറ്റങ്ങള്‍.പോരാത്തതിന് അജബാലപാലകനായ കെ.കരുണാകരന്‍ മുഖ്യമന്ത്രിയും.കേരളവര്‍മ്മയിലും പ്രിന്‍സിപ്പല്‍ നാടകത്തെ നിരോധിച്ചു.
അങ്ങിനെയിരിക്കെയാ‍ണ് ചൊല്ലിയാട്ടം എന്നൊരു കലാരൂ‍പത്തെക്കുറിച്ച് യൂണിയന്‍ ഭരിക്കുന്ന സഖാക്കള്‍ക്ക് അറിവുകിട്ടുന്നത്.അതിന്റെ ഉപജ്ഞാതാവും പ്രയോക്താവും സുരാസു എന്നൊരു അരാജകവാദിയും മനുഷ്യസ്നേഹിയുമാണ് എന്നും കണ്ടു പിടിക്കപ്പെട്ടു.സ്റ്റേജില്‍ ഒറ്റക്ക് നിന്ന് കവിതയും പാട്ടും പ്രസംഗവുമൊക്കെയായി അരങ്ങു തകര്‍ക്കുന്നൊരു രാഷ്ടീയ കലാപരിപാടിയായിരുന്നു അത്.കേരളത്തിലതൊരു പുതിയ തരംഗമായി മാറിയ സമയമായിരുന്നു അത്.പള്ളീലൊക്കെ നടത്താറുള്ള ഒരു കലാപരിപാടിയാണെന്നാ പ്രിന്‍സിപ്പ്ലിനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തിയത്.ഒരു കള്ളിയിലും ഒതുക്കാന്‍ കഴിയാത്ത സുരാസുവിനെ എങ്ങിനെയും അവതരിപ്പിക്കാവുന്നതുമാണ്.
എഴുത്തിന് ചുമരുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഭാരതാംബയുടെ മക്കളുമായി സഖാക്കള്‍ ഉരസല്‍ നടക്കുന്ന സമയമായിരുന്നു അത്.ഏത് നിമിഷവും പരസ്പരം ആക്രമിക്കാവുന്ന അവസ്ഥ.വടിവാള്‍,ഉറുമി,കത്തി,പട്ടിക,കരിങ്കല്ല്,ചിരട്ട(എന്തിനാണെന്നറിയില്ല)തുടങ്ങിയ ആയുധങ്ങള്‍ ഇരുവശത്തും ശേഖരിക്കപ്പെട്ടു.ഇങ്ങിനെ ഒരു സംഘര്‍ഷാവസ്ഥയിലാണ് ചൊല്ലിയാട്ടം നടക്കുന്നത്.ഉച്ചക്കുള്ള ഇടനേരത്താണ് പരിപാടി പ്ലാന്‍ ചെയ്തത്.സുരാസുവും സന്തത സഹചാരി അമ്മുവേടത്തിയും എത്തുന്നു.പരിപാടിക്ക് സുരാസു തയ്യാറെടുക്കുന്നു.


പരിപാടി തുടങ്ങുന്നതിനുമുമ്പ് അമ്മുവേടത്തി നമ്മുടെ സഖാവ് സൂപ്പന്റെ കാതില്‍ അടക്കം പറയുന്നു,ആവേശം മൂത്താല്‍ ആശാന്‍ സ്റ്റേജില്‍ നിന്നും ഇറങ്ങിയോടും!

സൂപ്പന് ആകാംക്ഷ,അങ്കലാപ്പ്.എവിടേക്കായിരിക്കും ഓടുക.പാമ്പ് ഓടിയാല്‍ മാളം വാരെ,സുരാസു ഓടിയാല്‍..........ഒരെത്തും പിടിയുമില്ല.
എവിടെക്ക് പോകുമെന്ന് പറയാന്‍ പറ്റില്ലെന്ന് അമ്മുവേടത്തി.

അമ്മമ്മോ.......സൂപ്പന്‍ തലയില്‍ കൈവെച്ചു.എവിടേക്കോടിയാലും പിന്നാലെ ചെന്ന് പിടീച്ചു കൊണ്ടുവരേണ്ടത് സംഘാടകരുടെ ഉത്തരവാദിത്വമെന്ന് അമ്മുവേടത്തി തീര്‍ത്തു പറഞ്ഞു.പുതിയ ഉത്തരവാദിത്വമോര്‍ത്ത് അരാജകവാദിയായ സൂപ്പന്‍ നിന്നു വിയര്‍ത്തു.ഇതുകണ്ട്,സൂര്യാഘാതമെന്നോ മറ്റൊ പെണ്‍കുട്ടികളടക്കം അടക്കം പറഞ്ഞു.

നാലുകാലുള്ള നാല്‍ക്കാലികളെ
വിടുക.......... വെറുതെ വിടുക.............
രണ്ടുകാലുള്ള മനുഷ്യരെ എറിയുക..........
കല്ല്ലെറിയുക...........
കല്ലെറിഞ്ഞു കൊല്ലുക...........


ചൊല്ലിയാട്ടം കത്തിക്കയറുന്നതിനിടക്ക് പറഞ്ഞതു തന്നെ സംഭവിച്ചു.

സുരാ‍സു ഇറങ്ങിയോടി.
ഒരു നിമിഷം പകച്ചുനിന്ന സൂപ്പനും പിറകെയോടി.ചില വിദ്യാര്‍ത്ഥികള്‍ ഗേറ്റുവരെ ഓടി അവരെ അനുഗമിച്ചു,തിരിച്ചു പോന്നു.ചിലര്‍ അന്തം വിട്ടു നിന്നു.ഇങ്ങിനെയൊരു കലാപരിപാടി ആദ്യമാണ്.ഓടിപ്പോയവരുടെ തിരിച്ചു വരവ് എങ്ങിനെയെന്ന് കാണാന്‍ കുറെ പേര്‍ അവിടെത്തന്നെ നിന്നു.

ഗേറ്റും കടന്നും ഓടിയ സുരാസുവിനൊപ്പമെത്താന്‍ സൂപ്പന്‍ കിണഞ്ഞു ശ്രമിച്ചു.സുരാസു കുതിക്കുകയാണ്.ഉടുത്തത് കാവി ആയതിനാല്‍ ഓട്ടത്തിനൊരു അദ്ധ്യാത്മകപരിവേഷവുമുണ്ട്.ആ പരിവേഷത്തിനു പിറകെ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ വെച്ചു പിടിക്കുന്നതില്‍ ഒരു പന്തികേടുമുണ്ട്.ഓടുന്നതിനിടയിലാണ് സൂപ്പന്റെ അരയില്‍ ചുറ്റിയ ഉറുമി നിലത്തുവീഴുന്നത്,ഉയര്‍ന്ന ശബ്ദത്തോടെ.

ശബ്ദത്തോടെ ഉറുമി വീണതു കേട്ട സുരാസു ഒന്നു തിരിഞ്ഞു നോക്കുകയും മാരകായുധം കണ്ട് ഓട്ടത്തിന്റെ വേഗത കൂട്ടുകയും ചെയ്തു.കളി കാര്യമാവുകയാണെന്ന് സുരാസു ഓര്‍ത്തിട്ടുണ്ടാവണം.അഴിഞ്ഞുപോയ ഉറുമി വീണ്ടും അരയില്‍ ചുറ്റണമെങ്കില്‍ വലിയ പാടാണ്,ചേകവനൊന്നുമല്ലല്ലോ സൂപ്പന്‍.അത് കാനയിലേക്ക് വലിച്ചെറിഞ്ഞ് സൂപ്പന്‍ ഓട്ടം തുടര്‍ന്നു. കുന്നംകുളം റൂട്ടിലെ കേരളവര്‍മ്മ ബസ് സ്റ്റോപ്പില്‍ സുരാസു തളര്‍ന്നിരിക്കുന്നതു വരെ സൂപ്പന്‍ പിന്തുടര്‍ന്നു.


ഒരു വിധത്തില്‍ സുരാസുവിനെ ഓട്ടോയില്‍ കയറ്റി കോളേജിലേക്ക് തിരിച്ചു പോരുമ്പോള്‍ അതാ വരുന്നു ആയുധങ്ങളുമായി ഒരു സംഘം സഖാക്കള്‍.കാവിധാരിയായ സുരാസുവിന് പിന്നാലെയുള്ള സൂപ്പന്റെ ഓട്ടം കോളെജിനു ചുറ്റും പാ‍ത്തും പതുങ്ങിയും ഇരുന്ന സഖാക്കളെ തെറ്റിദ്ധരിപ്പിച്ചതാണ്.

ഇതിനിടയില്‍ കാവിയുടുത്ത ഒരാളെ സൂപ്പന്‍ ഓടിക്കുന്നത് കണ്ട് മറ്റേ സംഘവും ആയുധങ്ങളുമായി സംഘടിക്കുന്നുണ്ടായിരുന്നു.


ചൊല്ലിയാട്ടം ചീറ്റിപ്പോയെങ്കിലും വലിയ സംഘര്‍ഷം ഒഴിവായി എന്നതു മാത്രമാണ് സംഗതികളുടെ ബാക്കി പത്രം.സൂപ്പനാണെങ്കില്‍ ഒരു വിപ്ലവം നടന്ന പോലത്തെ ഒരനുഭവവും. എല്ലാ തരം വിപ്ലവങ്ങളെയും സ്നേഹിച്ചിരുന്നു സൂപ്പന്‍.

ഇവിടെ കാര്യങ്ങളുടെ പോക്കത്ര ശരിയല്ലാത്തതിനാല്‍ സൂപ്പന്‍ വിപ്ലവ ചൈനയിലെ ഹോങ്കോങ്ങില്‍ കുടുംബജീ‍വിതം തകര്‍ക്കുകയാണിപ്പോള്‍.



By, 
Mani Lal
BA Economics
1980-83 Batch

Saturday, 16 March 2013

NOTICE FOR SALE

NOTICE FOR SALE

NOTICE FOR SALE:

പ്രണയത്തെ അവര്‍ ക്രൂശിലേറ്റി
മൂന്നാം പക്കം ഉയിര്‍ക്കുമെന്ന് ചിലര്‍
അതു തന്നെ സംഭവിച്ചു
മൂന്നാം പക്കം തന്നെ ഉയിര്‍ന്നെണീറ്റിരുന്നു.
അത്... പ്രണയം തന്നെയായിരുന്നോ?!

തല തിരിഞ്ഞ "തിര" പോലവന് ഉയര്ന്നുവന്നു
ധരയിലെ അവസാനശ്വാസവും വിഴുങ്ങി
അവന് പെറ്റമ്മയുടെ മാനത്തിനു വിലയിട്ടു
സ്വന്തം ശരീരം പോലും അവനു വെറും കളിപ്പാട്ടം


ഉയിര്ത്തെഴുന്നേല്പ്പു ആഘോഷിക്കപ്പെട്ടു
അതും അവര് കച്ചവടമാക്കി
തലതിരിഞ്ഞ പ്രണയദിനം...
തലതിരിഞ്ഞ പ്രണയം...

തുടങ്ങി കുതുകികള് യാതാര്ഥ്യത്തിനായ് അന്വേഷണം
ആരംഭം കുഴിമാടത്തില് നിന്നു തന്നെ
അപ്പോഴാണവര് മനസ്സിലാക്കിയത്
ഉയിര്ന്നെണീറ്റത് പ്രണയമായിരുന്നില്ല...
പ്രണയമറ്റ വെറും കാമം മാത്രം...


ഉയിര്പ്പിനുമുമ്പേ  അവര്
പ്രണയം ഉരിഞ്ഞു ഊറയ്ക്കിട്ടിരുന്നു
അന്നേ അവരത് വിറ്റിരുന്നു
വെറും മുപ്പത് വെള്ളിക്കാശിന്...

By,
Manu George Francis A.
B.Sc Mathematics
2009-12 Batch

ഞെക്കുപെട്ടി

:ഞെക്കുപെട്ടി:

ജീവിതം തകര്‍ന്നു...
വെറുമൊരു വിരല്‍ തുമ്പിനാല്‍
ഊരുതെണ്ടിയായ് ഞാനീ മരുവിലലയുന്നു
ഒരു മേല്‍വിലാസം പോലുമില്ലാതെ...

ആത്മാവു വരെ അതിനുള്ളിലായിപ്പോയി
ആ ഞെക്കുപെട്ടിയില്‍
എല്ലാം അതില്‍ത്തന്നെ
ഭൂതവും ഭാവിയും വര്‍ത്തമാനവും...

എഴുതാന്‍ പോകുന്ന പരീക്ഷകള്‍...
ഓണ്‍ലൈന്‍ രെജിസ്ട്രേഷന്‍ നമ്പരുകള്‍
എല്ലാം സേവ് ചെയ്തതായിരുന്നു

എന്‍റെ പൊന്നുവിന് കൊടുക്കാനുള്ള
പ്രണയലേഖനവും...
ഞങ്ങള്‍ക്ക് പിറക്കാന്‍ പോകുന്ന മോളുടെ പേരും
സേവ് ചെയ്തു വച്ചതായിരുന്നു.
കഴിയേണ്ടിവരും അവളീ ഭൂമിയില്‍
ഒരു പേരില്ലാത്തവളായി

ഞാനീ മരുവിലകപ്പെട്ടു
ആകാശനൌകയ്ക്ക്‌ ടിക്കറ്റെടുക്കാന്‍ പോലും കാശില്ല
ബാങ്കിന്‍റെ അക്കൌണ്ട് നമ്പര്‍...
അതും ഡ്രാഫ്റ്റായി സേവ് ചെയ്തിരുന്നു

ഊരുതെണ്ടിയും
അഭിമാനം പണയപ്പെടുത്തിയും
അതിനുള്ള പണമുണ്ടായാലും
ഞാനെങ്ങനെ നാട്ടില്‍ പോകും
മേല്‍വിലാസവും സേവ് ചെയ്തതായിരുന്നു

By,
Manu George Francis A.
B.Sc Mathematics
2009-12 Batch